ടാറ്റയിൽ അധികാരതർക്കം തുടരുന്നു ;ചന്ദ്രശേഖരന്റെ പുനര്‍നിയമനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് എൻ ചന്ദ്രശേഖരൻ മൂന്നാം തവണയും തുടരാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഡയറക്ടർ ബോർഡ് തീരുമാനം വൈകിയേക്കും. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് നീട്ടിവെച്ചു. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ചെയർമാൻ സ്ഥാനത്ത് ചന്ദ്രശേഖരന്റെ കാലാവധി. 2017 മുതൽ ടാറ്റ സൺസിന്റെ തലപ്പത്തുള്ള ചന്ദ്രശേഖരൻ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ മികച്ച രീതിയിലുള്ള മാറ്റം കൊണ്ടുവന്നിരുന്നു. എന്നാൽ അടുത്തിടെ കമ്പനിയിൽ ഉണ്ടായ അധികാര തർക്കങ്ങളാണ് ചന്ദ്രശേഖരന്റെ പുനർ നിയമനത്തെയും ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അടുത്ത അഞ്ച് വർഷത്തേക്കു കൂടി ചെയർമാൻ സ്ഥാനത്ത് ചന്ദ്രശേഖരനെ തുടരാൻ അനുവദിക്കുന്ന തീരുമാനം ഇന്നലത്തെ യോഗത്തിൽ ഉണ്ടാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റ ഉയർത്തിയ ചില എതിർപ്പുകളാണ് ചന്ദ്രശേഖരന് തിരിച്ചടിയായത്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ചില കമ്പനികളിലെ നഷ്ടം ചൂണ്ടിക്കാട്ടിയ നോയൽ, ടാറ്റ സൺസ് ഒരിക്കലും വിപണിയിൽ ലിസ്റ്റ് ചെയ്യില്ലെന്ന് ചന്ദ്രശേഖരൻ രേഖാമൂലം ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടു

