ഡെൻമാർക്കിന്റെ ഇതിഹാസ താരംക്രിസ്റ്റ്യൻ എറിക്‌സൺ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു

By :  Devina Das
Update: 2026-06-08 09:42 GMT

ഒഡെൻസെ: ഡാനിഷ് ഇതിഹാസ താരം ക്രിസ്റ്റ്യൻ എറിക്സൻ വീണ്ടും കളിക്കളത്തിൽ കുഴഞ്ഞു വീണു. യുക്രൈനുമായുള്ള ‍ഡെൻമാർക്കിന്റെ അന്താരാഷ്ട്ര സൗ​ഹൃദ ഫുട്ബോൾ പോരാട്ടത്തിനിടെ കളിയുടെ 65ാം മിനിറ്റിലാണ് എറിക്സൻ ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണത്. ഇതോടെ കളി നിർത്തിവച്ചു. പിന്നീട് കളി ഉപേക്ഷിക്കുകയും ചെയ്തു.

നിലവിൽ താരത്തിന്റെ ആ​രോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നു ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. കുഴഞ്ഞു വീണതിനെ തുടർന്നു താരം കുറച്ചു നേരം അബോധാവസ്ഥയിലായിരുന്നു. 34കാരനായ എറിക്സൻ പിന്നീട് നടന്നു തന്നെയാണ് ​ഗ്രൗണ്ട് വിട്ടത്.

മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം താരം കൂടിയായ എറിക്സൻ 2021ലെ യൂറോ കപ്പ് പോരാട്ടത്തിൽ ഫിൻലൻഡിനെതിരെ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് ആദ്യമായി ഇത്തരത്തിൽ ​ഗ്രൗണ്ടിൽ വീണത്. അന്ന് വലിയ ആശങ്ക ഉയർത്തിയ സംഭവമായിരുന്നു ഇത്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിൽ പേസ്മേക്കറായ ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു. പിന്നീട് കളത്തിലേക്ക് ശക്തമായി തിരിച്ചെത്താനും എറിക്സനു സാധിച്ചു.യൂറോ കപ്പിലെ സംഭവത്തിനു ശേഷം എട്ട് മാസങ്ങൾ കഴിഞ്ഞ് അദ്ദേഹം കളത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ശരീരത്തിൽ ഘടിപ്പിച്ച ഐസിഡിയുമായി 2022ൽ ബ്രെന്റ്ഫോർഡിലൂടെ തന്റെ കളി ജീവിതം എറിക്സൻ പുനരാരംഭിച്ചു. പിന്നീട് മൂന്ന് വർഷം അദ്ദേഹം മാഞ്ചസ്റ്റർ യുനൈറ്റഡിനായും കളിച്ചു.

കഴിഞ്ഞ സമ്മറിൽ ജർമൻ ബുണ്ടസ് ലീ​ഗ ടീം വോൾഫ്സ്ബർഗിൽ ചേർന്ന അദ്ദേഹം ഇക്കഴിഞ്ഞ സീസണിൽ ക്ലബിനായി 34 മത്സരങ്ങൾ കളിച്ചു. മത്സരത്തിനിടെ കുഴഞ്ഞു വീഴുമ്പോൾ ഡെന്മാർക്കിനായി തന്റെ 151ാം അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷം മുമ്പ് എറിക്സന് ചികിത്സ നൽകുമ്പോൾ ഡെന്മാർക്ക്, ഫിൻലാൻഡ് കളിക്കാർ അദ്ദേഹത്തിന് ചുറ്റും ഒരു മനുഷ്യച്ചങ്ങല തീർത്തിരുന്നു. ഞായറാഴ്ച മെഡിക്കൽ സംഘം അദ്ദേഹത്തെ പരിചരിക്കുമ്പോഴും ഇരു ടീമിലെയും കളിക്കാർ സമാന രീതിയിൽ ചുറ്റും നിലയുറപ്പിച്ചു. ഒടുവിൽ അദ്ദേഹത്തിന് നടന്ന് ആംബുലൻസിലേക്ക് പോകാൻ കഴിഞ്ഞു. ഡെൻമാർക്കും യുക്രൈനും ഇത്തവണ ലോകകപ്പ് യോ​ഗ്യത നേടിയിട്ടില്ല.

Similar News